‘ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണ് : ഒപ്പം. ”കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ” ബിഷപ്പ് പാംപ്ലാനിയെ വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ്.
കൊച്ചി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രണ്ട് നിലപാടുകൾ സ്വീകരിച്ചതിന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച എം വി ഗോവിന്ദനെ പരോക്ഷമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്.
പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാൾ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ വിമർശിച്ചത്.ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി പറഞ്ഞുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
വിഷയം പ്രത്യക്ഷമായി പരാമർശിക്കാതെ എം വി ഗോവിന്ദനെ പിന്തുണച്ചാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്റെ കുറിപ്പ്. ‘ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണ് : ഒപ്പം. ”കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ”… എന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്നാൽ എം വി ഗോവിന്ദന്റെ വിമർശനത്തിനെതിരെ തലശ്ശേരി അതിരൂപത വാർത്ത കുറിപ്പിറക്കിയിരുന്നു. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എ കെ ജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടതെന്നും അതിരൂപത വാർത്താക്കുറിപ്പിൽ ചോദിച്ചു.

