സംസ്ഥാനത്തെ നാല് ജില്ലകളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. വടക്കൻ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത കുറച്ച് മണിക്കൂറുകളിൽ തെക്കൻ ഒഡീഷ, വടക്കൻ ആന്ധ്ര തീരങ്ങളിൽ കരയിലേക്ക് എത്തും. അതിന്റെ സ്വാധീനം കാരണം ഈ ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വ്യാപകമായ കൃഷിനാശം സംഭവിച്ചു. ഇടുക്കിയിൽ ഒരു ഏക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ടയിലും ചില നാശനഷ്ടങ്ങൾ ഉണ്ടായി. വേളി ബ്രേക്ക് വാട്ടർ തുറക്കാൻ വൈകിയതിനാൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി. റെയിൽവേ ട്രാക്കുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

