മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ തിരഞ്ഞെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പദ്ധതി
തിരുവനന്തപുരം: ശബരിമലയിലെ മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ തിരഞ്ഞെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പദ്ധതിയിടുന്നു. അവർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇത് എപ്പോൾ മുതൽ നടപ്പിലാക്കുമെന്ന് വ്യക്തമല്ല. വരുന്ന മണ്ഡല സീസണിൽ തന്നെ സഹായികളെ നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമല സ്വർണ്ണ മോഷണക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി മുമ്പ് കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നതായി അടുത്തിടെ വിവരം ലഭിച്ചു. ഇങ്ങനെ ജോലി ചെയ്യുമ്പോൾ ഉണ്ടാക്കിയ ബന്ധത്തിന്റെ മറവിലാണ് മോഷണം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഭാവിയിൽ ഇത്തരം തട്ടിപ്പുകാർ ഉണ്ടാകാതിരിക്കാനാണ് ബോർഡിന്റെ നീക്കം.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളായി വരുന്നവരുടെ പൂർണ്ണ വിവരങ്ങളും അവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഒക്ടോബർ 31 നകം എത്ര സഹായികളുണ്ട്, അവർ ആരൊക്കെയാണ്, വർഷങ്ങളായി അവിടെയുണ്ടോ, പോലീസ് വെരിഫിക്കേഷൻ നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാനും നിർദ്ദേശിച്ചു. നിലവിൽ ബോർഡിന് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വാദം കേൾക്കുന്നതിനിടെ പരാമർശിച്ചിരുന്നു.

