ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തി, മയക്കുമരുന്ന് മാഫിയയുടെ പ്രതികാരം
ബ്യൂണസ് അയേഴ്‌സ്: പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് സ്ത്രീകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അർജന്റീനയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലാറ ഗുട്ടിയറെസ് (15), ബന്ധുക്കളായ ബ്രെൻഡ ഡെൽ കാസ്റ്റില്ലോ (20), മൊറീന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മാഫിയ തലവൻ എന്ന് കരുതപ്പെടുന്ന ഒരാൾ മയക്കുമരുന്ന് മോഷ്ടിച്ചാൽ ഇതാണ് സംഭവിക്കുന്നതെന്ന് വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
19-ാം തീയതി ഒരു പാർട്ടിയുടെ മറവിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസങ്ങൾക്ക് ശേഷം, ബ്യൂണസ് അയേഴ്‌സിന്റെ തെക്കൻ ഭാഗത്തുള്ള ഒരു വീടിന്റെ മുറ്റത്ത് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ 20 വയസ്സുള്ള പെറുവിയൻ പൗരൻ ഒളിവിലാണ്. എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്യൂണസ് അയേഴ്‌സിൽ വലിയ പ്രതിഷേധം നടന്നു. ഇരകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ പിടിച്ച് ഇരകളുടെ ബന്ധുക്കൾ പാർലമെന്റിലേക്ക് മാർച്ച് നടത്തി.

