നഷ്ടപ്പെട്ട നാലരപവൻ തിരിച്ചുകൊടുത്ത് കള്ളൻ, കൂടെ ഒരു കത്തും
കാസർകോട്: മോഷ്ടിച്ച മാലയാണോ എന്നറിയില്ല; കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസ്സിനെക്കുറിച്ചാണ് പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങന.’ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് ഒൻപത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീൽ. ഒരുവിറയൽ. കുറെ ആലോചിച്ചു. എന്തുചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ് ആപ്പിൽ കണ്ടു. പിന്നെ തീരുമാനിച്ചു. ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്’.
ഈ മാസം നാലിന് വൈകീട്ട് പൊയ്‌നാച്ചിയിൽ നിന്ന് പറമ്പയിലേക്ക് ഭർത്താവ്, റിട്ട. ററവന്യൂ ഉദ്യോഗസ്ഥനൊപ്പം ബസിൽ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ പൊതുജന കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം ഷെയർ ചെയ്തു.
ഇന്നലെ രാവിലെ പത്തരയ്ക്ക് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തിൽ കുറിപ്പും സ്വർണവും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടം കുഴി എന്നെഴുതിയിട്ടുണ്ട്.

