അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാടുകൾ, അപകടകാരണം അറിയാനാകുമോ?
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഡ്രീംലൈനർ ബോയിംഗ് 787 വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. പ്രാദേശിക വിദഗ്ധർക്ക് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതിനാൽ ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ അട്ടിമറി സാധ്യത ശക്തമായ സാഹചര്യത്തിലാണ് അധികൃതരുടെ പുതിയ നീക്കം.
ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി വാഷിംഗ്ടണിലെ നാഷണൽ സേഫ്റ്റി ട്രാൻസ്പോർട്ട് ലബോറട്ടറിയിലേക്ക് അയയ്ക്കും. ലഭിച്ച വിവരങ്ങൾ പിന്നീട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറും. അന്വേഷണത്തിന്റെ പ്രധാന ചുമതല അവർക്കാണ്.
തകർന്ന വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് ജൂൺ 16 ന് അന്വേഷണ സംഘം കണ്ടെത്തി. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കഴിഞ്ഞ ആഴ്ച കണ്ടെടുത്തു.
അതേസമയം, വിമാനാപകടത്തിൽ തീവ്രവാദ ബന്ധത്തിനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

