മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ പോലീസ് നടപടിയിലും തന്നെ മാത്രം പഴിക്കുന്നു;എ.കെ. ആന്റണി
തിരുവനന്തപുരം: മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ പോലീസ് നടപടിയിലും തന്നെ മാത്രം പഴിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്നു തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീതിനു ശേഷമാണ് അവിടെ നടപടിയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതുപോലെ, 1995-ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ്. സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല അതെന്നും ആന്റണി പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
മുത്തങ്ങ സംഭവത്തിൽ തനിക്ക് അതിയായ ഖേദമുണ്ടെന്ന് എ.കെ. ആന്റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി അനുവദിച്ചത് തന്റെ ഭരണകാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തങ്ങയിൽ ആദിവാസികൾ കുടിൽ കെട്ടിയപ്പോൾ അവരെ ഒഴിപ്പിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് നടപടിക്ക് ശേഷം പലരും നിലപാട് മാറ്റി.

