മോദി- ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ- മധ്യപൂർവ- യൂറോപ്പ് സാമ്പത്തിക ഇടനാഴി ചർച്ചയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഈയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ- മധ്യപൂർവ- യൂറോപ്പ് സാമ്പത്തിക ഇടനാഴി ചർച്ചയാകും. അദാനി ഗ്രൂപ്പ് പ്രധാന പങ്കാളിയായ പദ്ധതിയിൽ സുപ്രധാന തീരുമാനങ്ങൾക്കും സാധ്യത. പ്രതിരോധ, വ്യാപാര സഹകരണം, ചൈനയുടെ ഭീഷണികളെ നേരിടൽ തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.
യുഎസിൽ നിന്ന് നാടുകടത്തിയവരെ വിലങ്ങുവച്ചതുൾപ്പെടെ വിഷയങ്ങൾ മോദി ഉന്നയിക്കുമെന്നും റിപ്പോർട്ടുണ്ട്. 12, 13 തീയതികളിൽ വാഷിങ്ടണിലാണു കൂടിക്കാഴ്ച. പ്രസിഡന്‍റായി ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇതാദ്യമാണ് ഇരുനേതാക്കളും കാണുന്നത്.
ചൈനയുടെ അടിസ്ഥാന സൗകര്യ പദ്ധതി ബെൽറ്റ് റോഡിന് ബദലായി രൂപംകൊള്ളുന്ന പദ്ധതിയാണ് IMEC. പങ്കാളിത്ത രാജ്യങ്ങളെ ചൈനയുടെ കടക്കെണിയിലാക്കുന്നുവെന്നതാണ് ബെൽറ്റ് റോഡ് പദ്ധതിക്കെതിരായ പ്രധാന ആരോപണം. എന്നാൽ, ഐഇഎംസി സുതാര്യവും വിപണി നിയന്ത്രിതവുമായ പദ്ധതിയാണെന്നതും, പങ്കാളിത്ത രാജ്യങ്ങൾക്ക് സ്വന്തം അടിസ്ഥാന സൗകര്യമേഖലയിൽ നിയന്ത്രണമുണ്ടാകുമെന്നതുമാണ് സവിശേഷത.
മധ്യപൂർവ മേഖല വഴി വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4,500 കിലോമീറ്റർ വ്യാപാര പാത.
പരമ്പരാഗത കടൽ പാതകളെ അപേക്ഷിച്ചു ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിന് ഈ ഇടനാഴി സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി പുതിയ തുറമുഖങ്ങൾ, റെയ്‌ൽ ശൃംഖലകൾ, ഊർജ പദ്ധതികൾ എന്നിവയാണു ലക്ഷ്യം വയ്ക്കുന്നത്. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്‍റെ 70 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും ഐഎംഇസി പദ്ധതിക്കു നിർണായകമാണ്.

