ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
ജറുസലേം: ശനിയാഴ്ചയോടെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തുന്നതായി ആരോപിച്ച് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടർന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ ധാരണ ലംഘിക്കുന്നത് ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിർത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നതു മുതൽ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാൽ വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് ഇന്നലെ ഹമാസ് വ്യക്തമാക്കി.
ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയം നൽകുമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

