അമേരിക്ക ഗാസ ഏറ്റെടുത്താൽ പിന്നെ പലസ്തീനികൾക്ക് മടങ്ങിപ്പോക്കില്ല; ട്രംപ്
വാഷിങ്ടൺ: അമേരിക്ക ഗാസ ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് . ഫോക്സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഗാസയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്ന പലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാർപ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റി പാർപ്പിക്കാൻ ട്രംപ് ആവശ്യപ്പെടും. പലസ്തീനികൾക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഗാസ ഏറ്റെടുക്കുമെന്ന മുൻ പരാമർശത്തിൽ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. പലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിൻറെ മറുപടി. അതേസമയം ട്രംപിൻറെ പ്രഖ്യാപനത്തെ ഇസ്രയേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചിരുന്നു.
ഗാസയിലെ ജനവാസ മേഖലയിൽ സൈനിക നീക്കം ആഗോള നിയമ പ്രകാരം തടഞ്ഞിട്ടുള്ളതാണെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകിയത്. ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ് ട്രംപിൻറെ പ്രസ്താവന. ഇതിനിടെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഏർപ്പെടുത്തി.
25 ശതമാനം തീരുവ ഈടാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പ് വെച്ചു. അമേരിക്കൻ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാനഡ, മെക്സിക്കോ, ചൈന അടക്കം എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമാകും.

