ശബരിമല സ്വർണ്ണ മോഷണക്കേസിൽ വിദേശ ബന്ധമുണ്ടെന്ന് സംശയം; കെ പി ശങ്കർ ദാസും എൻ വിജയകുമാറും ഉടൻ അറസ്റ്റിലാകും
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ ഇടപാടുകൾ വിദേശ രാജ്യങ്ങളിൽ വെച്ചാണ് നടന്നതെന്ന് കരുതപ്പെടുന്നു. എസ്ഐടി അന്വേഷണം ആ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പണമിടപാടുകളുടെ തെളിവുകൾ കണ്ടെത്തി. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശ ഇടപാടുകളെക്കുറിച്ച് സംശയം ജനിപ്പിച്ചിട്ടുണ്ട്. പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവരും വിദേശയാത്ര നടത്തിയതായി സംശയമുണ്ട്. ഈ വിദേശ യാത്രകളിൽ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയാൻ അന്വേഷണം നടത്തും.
രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അതേസമയം, 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം പദ്ധതിയിടുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവരെ സാക്ഷികളാക്കിയേക്കാം. പത്മകുമാർ തങ്ങൾ അറിയാതെ മിനിറ്റ്സ് മാറ്റിയതായി അംഗങ്ങളായ ശങ്കർ ദാസും വിജയകുമാറും പറഞ്ഞെങ്കിലും, ഇരുവരുടെയും ഒപ്പുകൾ മിനിറ്റസിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അവരെ സാക്ഷികളാക്കിയാൽ പത്മകുമാറിനെതിരായ തെളിവുകൾ ശക്തിപ്പെടുത്താൻ കഴിയും.

