ബിഹാറിലെ ആദ്യഘട്ട പോളിംഗ് ചരിത്രത്തിൽ ഇടം നേടി; 64.66% പോളിംഗ്
പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. ഇന്ന് നടന്ന പോളിംഗിൽ 64.66% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന പോളിംഗ് ആണിത്. 18 ജില്ലകളിലായി 121 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബെഗുസാരായ്, സമസ്തിപൂർ, മധേപുര ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഇതിനുമുമ്പ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 2000 ലായിരുന്നു, 62.57%. എല്ലാ വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും പങ്കെടുത്തതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നന്ദി പറഞ്ഞു.
അതേസമയം, ലഖിസാരായ് മണ്ഡലത്തിൽ, ആർജെഡി പ്രവർത്തകർ ഉപമുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയുടെ വാഹനം തടയുകയും ചെരിപ്പെറിയുകയും ചെയ്തു. ആർജെഡിയും ബിജെപി പ്രവർത്തകരും സ്ഥലത്തുവെച്ചുതന്നെ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.
സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ, സിപിഎം എംഎൽഎയും സ്ഥാനാർത്ഥിയുമായ സത്യേന്ദ്ര യാദവിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

