ഭൂട്ടാൻ വാഹന കള്ളക്കടത്ത്: ഇടനിലക്കാരെ പിടികൂടാൻ കസ്റ്റംസ് വല വീശി, നിർണായക വിവരങ്ങൾ ലഭിച്ചു
കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലും കേരളത്തിലും പ്രവർത്തിക്കുന്ന ഇടനിലക്കാരെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സ്വദേശിയായ മാഹിൻ അൻസാരിയെ ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ നിലവിലെ ഉടമയാണ് മാഹിൻ.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ മാഹിനിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. നടൻ അമിത് ചക്കാലക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കോയമ്പത്തൂർ ആസ്ഥാനമായുള്ള ഇടനിലക്കാരായ സംഘത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഡൽഹിയിലെ ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ മാഹിനിൽ നിന്ന് ലഭിച്ചു. ഡൽഹി സംഘം വഴി കേരളത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചോ, സംസ്ഥാനത്ത് നിന്നുള്ള ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെ മാഹിനിൽ നിന്ന് വിവരങ്ങൾ തേടും. നികുതിയില്ലാതെ 200 വാഹനങ്ങൾ എത്തിയതായി കണ്ടെത്തി. ഇതിൽ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി 39 വാഹനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. സംസ്ഥാന പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായത്തോടെ മറ്റ് വാഹനങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

