21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ നടി നന്ദിനി കശ്യപ് അറസ്റ്റിൽ
ഗുവാഹത്തി: കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിർത്താതെ കടന്നുകളഞ്ഞ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിലായി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർത്ഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരിക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിനുശേഷം പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ നടി
കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ദിസ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിൽ ജൂലൈ 25ന് പുലർച്ചെ മൂന്നിനാണ് അപകടം. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരെ പാൻബസാർ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

