മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ക്ഷേത്രഭരണ സമിതിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി. ആനയെഴുന്നള്ളിപ്പ് കേസിൽ പൂർണത്രയീശ ക്ഷേത്രഭരണ സമിതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് ക്ഷേത്ര ഭരണസമിതിയെ ഹൈക്കോടതി വിമർശിച്ചത്. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്റ്റർ ഫയൽ ചെയ്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ്,എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. ഉത്സവം റദ്ദാക്കാൻ ഈ ഒരു ഒറ്റ നിയമലംഘനം മതിയാവുമെന്ന് കോടതി ഓർമിപ്പിച്ചു. ഉത്സവത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.
ദേവസ്വം ബോർഡ് ഓഫീസറിനോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് ക്ഷേത്ര ഭരണസമിതിക്കെതിരേ കേസെടുത്തിരുന്നു.

