കോഴിക്കോട് കോർപ്പറേഷനിൽ കേരളാ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ നീക്കം
കോഴിക്കോട് : യു ഡി എഫിന്റെ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസിനെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് സ്വന്തമായി മിനിമം 5 നിർണ്ണായക വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ നിർത്താൻ നീക്കം നടത്തുന്നതായി സൂചന നൽകി പാർട്ടി കേന്ദ്രങ്ങൾ.
കഴിഞ്ഞ തവണ 2 സീറ്റ് നൽകിയെങ്കിലും കോൺഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്തുകയാണുണ്ടായത്. ഇത്തവണയും കേരളാ കോൺഗ്രസ് പാർട്ടിയെ അവഗണിച്ചതിൽ സഭാ നേതൃത്വത്തിനും അമർഷമുണ്ട്. വെള്ളിമാട്കുന്ന്, സിവിൽ സ്റ്റേഷൻ, മലാപ്പറമ്പ്, പാറോപ്പടി, ചേവരമ്പലം, ചക്കോരത്തുകുളം, മെഡിക്കൽ കോളേജ് സൗത്ത് തുടങ്ങിയ വാർഡുകളിൽ കേരളാ കോൺഗ്രസിന് സ്വാധീനം ഉണ്ട്.
അഞ്ചോളാം യുഡിഫ് സിറ്റിംഗ് സീറ്റുകളിൽ സഭയുടെ കൂടി പിന്തുണ യുള്ള ജനസ്വാധീനമുള്ള സ്ഥാനാർഥികളെ നിർത്താനാണ് കേരളാ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.ഇതിൽ 3 സീറ്റിൽ ഉറപ്പായും ജയിച്ചു കയറാനാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.
മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരളാ കോൺഗ്രസിനെ ഒരു സീറ്റിൽ പോലും പരിഗണിക്കാതെ, അവഗണിച്ചതിൽ കോർപ്പറേഷനിലെ പാർട്ടി അണികൾ വൻ പ്രതിഷേധത്തിലാണ്. മിനിമം ഒരു സീറ്റ് എങ്കിലും നൽകുമെന്ന് യു ഡി എഫ് ജില്ലാ നേതൃത്വം നേരത്തെ ഉറപ്പ് ൽകിയിരുന്നതാണെന്നും എന്നാൽ കോർപ്പറേഷന്റെ യു ഡി എഫ് കമ്മിറ്റിയിൽ ഒരു ചർച്ച പോലും നടത്താതെയാണ് ഇന്നലെ കോൺഗ്രസ്സും ലീഗും കൂടി സീറ്റുകൾ പങ്കിട്ടെടുത്തെന്നും കേരളാ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.

