അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ; സ്റ്റേഡിയം സൗകര്യങ്ങൾ പരിശോധിക്കും
ലിയോണൽ മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിന് മുന്നോടിയായി ടീം മാനേജർ ഇന്ന് കൊച്ചിയിൽ. ഉച്ചയ്ക്ക് കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കലൂർ സ്റ്റേഡിയവും സന്ദർശിക്കും. കലൂർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പരിശോധിക്കും. അർജന്റീന ടീമിന് ഓസ്ട്രേലിയ എതിരാളി ആകും എന്നാണ് റിപ്പോർട്ട്. നവംബർ 15ന് അർജന്റീന സംഘം കേരളത്തിൽ എത്തും.
നവംബർ 10 മുതൽ 18 വരെയാണ് ഇന്റർനാഷണൽ മത്സരങ്ങൾക്ക് ഫിഫ അനുവദിച്ച സമയം. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ടീം മാനേജർ വിലയിരുത്തും. കായിക മന്ത്രിയുമായും സ്പോൺസർമാരുമായും വിശദമായ കൂടിക്കാഴ്ചയാണ് മാനേജർ നടത്തുക. ഇതിന് ശേഷമാകും കലൂർ സ്റ്റേഡിയത്തിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ അടക്കം പരിശോധിക്കുക.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെയാണ് സൗഹൃദമത്സരത്തിനായി ആദ്യം കണ്ടു വച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായിട്ടുണ്ട്. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്.

