മാധ്യമ പ്രവർത്തകയ്ക്കെതിരെ അധിക്ഷേപം; ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്
ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ). അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയിൽ പറയുന്നു.
വാർത്താസംവാദങ്ങളിൽ മാധ്യമപ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യങ്ങളോടോ വിഷയങ്ങളോടോ വിയോജിപ്പുണ്ടെങ്കിൽ മാന്യമായി ചോദ്യം ചെയ്യുന്നതിനും പ്രതിഷേധിക്കുന്നതിനും സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതിനു മുതിരാതെ അധിക്ഷേപ വർഷത്തിനും അവഹേളനത്തിനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തകരെ ഒന്നടങ്കം അധിക്ഷേപിക്കാനാണ് നടൻ വിനായകൻ ബോധപൂർവം ശ്രമിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സ്ത്രീകളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ ക്രിമിനൽ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.

